polytechnic malayalam movie review
എം. പദ്മകുമാർ ചിലപ്പോഴൊക്കെ വാസ്തവവും, ശിക്കാറും പോലെയുള്ള സിനിമകൾ കൊണ്ട് ആകെ ഞെട്ടിക്കും. മറ്റുചിലപ്പോളാകട്ടെ ഒറീസയും, പാതിരാമണലുമൊക്കെ തിയറ്റേറിലെത്തിച്ച് കൂവലുകൾക്ക് പാത്രമാകും. എന്തായാലും കുഞ്ചാക്കോ ബോബനെയും, ഭാവനയെയും നായകനും നായികയുമാക്കി നിഷാദ് കോയയുടെ കഥയിലും തിരക്കഥയിലും പുറത്തിറക്കിയ പോളിടെക്‌നിക്ക് പദ്മകുമാറിന് ആശ്വാസം പകരും. രണ്ടാംവരവിൽ മറ്റാരെക്കാളും മിനിമം ഗ്യാരണ്ടി എന്ന ചെല്ലപ്പേര് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിട്ടുള്ളത് കൊണ്ടു തന്നെ വിഷുചിത്രങ്ങളിൽ കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമയായി പോള്‌ടെക്‌നിക്ക് മാറുമെന്നുറപ്പ്.
ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവനേതാവാണ് നായകനായ പോളി. നാടിനു വേണ്ടി ജീവൻ ബലി കൊടുത്ത ധീരജവാൻ വർഗീസ് തോമസിന്റെ പുത്രനായതു കൊണ്ടു തന്നെ പോളി എന്നും അഴിമതിക്കെതിരെയാണ്. ഏലംകോട് പഞ്ചായത്ത് പ്രസിഡൻറായ സുകുമാരൻ നായരുടെ മകൾ നായികയായ അശ്വതിക്ക് സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പോളി ലൗലെറ്റർ കൊടുത്തിട്ടുണ്ട്. കാലംകുറെ കഴിഞ്ഞപ്പോൾ അശ്വതി സ്ഥലത്തെ എസ്‌ഐയും, പഞ്ചായത്ത് പ്രസിഡൻറായ അച്ചൻ സുകുമാരൻ നായർ പോളിയുടെ രാഷ്ട്രീയ എതിരാളിയും ആയി മാറുന്നു.
രാഷ്ട്രീയം കളിച്ചു നടന്ന പോളി, അപ്പൻ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച വകയിൽ കിട്ടുന്ന പണം കൊണ്ട് നാട്ടുകാർക്ക് കൂടി ഉപകാരപ്പെട്ട വ്യവസായം ആരംഭിക്കാനിറങ്ങുന്നു. പിന്നീട് പോളിയുടെ യഥാർത്ഥ ടെക്‌നിക്കുകളിലൂടെ കഥ ക്ലൈമാക്‌സിലെത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരികുചാരി കഥ പറഞ്ഞും, കളിയാക്കിയും നിഷാദ്‌കോയയും, എം. പദ്മകുമാറും സിനിമയെ ജനപ്രിയമാക്കാൻ ശ്രമിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡൻറായി വിജയരാഘവനും, മകൾ അശ്വതിയായി ഭാവനയും, പോളിയുടെ കൂട്ടുകാരൻ ബക്കറായി ആദ്യാവസാനം അജു വർഗീസും ചിത്രത്തിലുണ്ട്. ഇവരോടൊപ്പം ഏലംകോട് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായി ഹരീഷ് പേരാടിയും തരക്കേടില്ലാതെ നടിച്ചിട്ടുണ്ട്.
പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ മുതൽ ഒടുവിൽ പുണ്യാളൻ അഗർബത്തീസ് വരെ പറഞ്ഞ കേരളത്തിൽ വ്യവസായം തുടങ്ങാൻ പാടുപെടുന്ന മധ്യവർഗ മലയാളിയെ ഇവിടെയൊന്നു മാറ്റിപ്പിടിച്ചു വർഗബോധമുള്ള കമ്മ്യൂണിസ്റ്റാക്കി എന്നൊരു ടെക്‌നിക്കാണ് കഥയെഴുതിയ നിഷാദ് കോയയുടേത്. നാട്ടിൻപുറത്തെ കഥകളുടെ സിനിമക്കു വേണ്ട ചങ്ങാതിക്കൂട്ടങ്ങൾ, നാട്ടുകാരൊന്നിക്കുന്ന ചായക്കട, നാട്ടിലെ ജോത്സ്യൻ, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം, ലൈംഗീകത്തൊഴിലാളിയായ സ്ത്രീ, പഞ്ചായത്തും പരിവാരങ്ങളും എന്നിങ്ങനെ എല്ലാ കൂട്ടുകളും വേണ്ടരീതിയിൽ ചേർക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്. ഈ കച്ചവടക്കൂട്ടുകളേറെയും നിഷാദ്‌കോയ നേരത്തെ തിരക്കഥ രചിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായ ഓർഡിനറിയിലും ഉണ്ടായിരുന്നുവെന്നത് പ്രേക്ഷകൻ മറന്നുകാണാനിടയില്ല.
സിനിമയിൽ ആദ്യാവസാനമുള്ള തമാശകൾ നിലവാരം പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷമാക്കുവാൻ ഇറങ്ങുന്നവർക്ക് ഈ സിനിമ നല്ല അനുഭവം തന്നെയായിരിക്കും.
നല്ല ഉഗ്രൻ ക്ലൈമാക്സ് സീനും ഇന്നു യുവാക്കളും സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഹാസ്യ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു ...ഒരു നല്ല കമ്മ്യൂണിസ്റ്റ് കാരനെ ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കും....ഗാനങ്ങൾ കുറച്ചു കൂടി നല്ലത് ചേർക്കാമായിരുന്നു..ഈ വിഷുവിന് നല്ലൊരു കുടുംബ ചിത്രം സമ്മാനിച്ച പദ്മകുമാർ സാറിനും അണിയറ പ്രവർത്തകർക്കും നന്ദി.
Gangster review
7th Day Review
7th Day Trailer
അഭിപ്രായങ്ങളൊന്നുമില്ല: